യുകെ : അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്സർ (66), പൊതുപദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തെത്തുടർന്ന് അറസ്റ്റിലായി. ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ സാൻഡ്രിംഗ്ഹാമിലെ വുഡ് ഫാം എസ്റ്റേറ്റിൽ വെച്ചാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആൻഡ്രൂവിന്റെ 66-ാം ജന്മദിനത്തിൽ തന്നെയാണ് ഈ അപ്രതീക്ഷിത നടപടി ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ആൻഡ്രൂ രഹസ്യവിവരങ്ങൾ പങ്കുവെച്ചെന്ന ആരോപണത്തെത്തുടർന്നാണ് തെയിംസ് വാലി പോലീസ് അന്വേഷണം ആരംഭിച്ചത്. ബ്രിട്ടന്റെ പ്രത്യേക വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് (2001-2011), സർക്കാർ തലത്തിലുള്ള രഹസ്യ റിപ്പോർട്ടുകൾ അദ്ദേഹം എപ്‌സ്റ്റീന് കൈമാറിയതായി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകൾ സൂചിപ്പിക്കുന്നു. ആരോപണങ്ങൾ ആൻഡ്രൂ നിഷേധിക്കുന്നുണ്ടെങ്കിലും, പോലീസ് അദ്ദേഹത്തിന്റെ വസതികളിൽ വിശദമായ പരിശോധന നടത്തി വരികയാണ്.
ഈ അറസ്റ്റ് രാജകുടുംബത്തിന് വലിയ ആഘാതമാണെന്ന് എലിസബത്ത് രാജ്ഞിയുടെ മുൻ ചാപ്ലയിൻ ഡോ. ഗാവിൻ ആഷെൻഡൻ പ്രതികരിച്ചു. ഇതിനെ “സങ്കൽപ്പിക്കാനാവാത്ത ദുരന്തം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ ചാൾസ് രാജാവ്, നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അന്വേഷണത്തോടും നിയമനടപടികളോടും പൂർണ്ണമായി സഹകരിക്കുമെന്നും ഔദ്യോഗികമായി അറിയിച്ചു.

Comments are closed.