പാകിസ്ഥാനിൽ സ്വന്തം ഭവനങ്ങളിൽ നിന്നും ക്രിസ്ത്യാനികളെ ഓടിച്ചുവിടാൻ ശ്രമം
ലാഹോർ: പാക്കിസ്ഥാനിലെ
മുൻ പ്രതിപക്ഷ നേതാവും രാഷ്ട്രീയ സ്വാധീവുമുള്ള രാജാ റിയാസിന്റെ നേതൃത്വത്തിൽ ഫൈസലബാദ് ജില്ലയിലെ അക്ബരാബാദിൽ നിന്നും ക്രൈസ്തവരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. സ്വന്തം ഭവനങ്ങളിൽ നിന്നും ക്രിസ്ത്യാനികളെ ഓടിച്ചു വിടുകയാണ് ലക്ഷ്യം. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി.
1960 മുതൽ ക്രിസ്ത്യനികൾ താമസിച്ചിരുന്ന സ്ഥലമാണ് പ്രശ്‌നത്തിന് ആധാരം. ക്രിസ്ത്യാനികൾ ജീവിക്കുന്ന സ്ഥലം തന്റെ കുടുംബ സ്വത്താണെന്ന് അവകാശപ്പെട്ട് രാജാ റിയാസ് അതിൻറെ അവകാശം കൈവശപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് നിസ്സഹായരായ ക്രിസ്ത്യാനികൾ തങ്ങളുടെ വീടുകൾ നഷ്‌ടപ്പെട്ടു പോകാതിരിക്കാൻ അയാൾക്ക് വാടകയായി ഒരു നിശ്ചിത തുകയും നൽകാമെന്നേറ്റു. ആദ്യം വലിയൊരു തുക നൽകിയതിനു ശേഷം വാടക നൽകുന്നത് തുടർന്നുവെങ്കിലും ഇതിനിടയിൽ രാജാ റിയാസ് ക്രിസ്ത്യാനികളുമായുള്ള കരാർ അസാധുവാണെന്ന് പറയുകയും അവർ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഇയാൾ കോടതിയെ സമീപിച്ച് ക്രിസ്ത്യാനികളെ ഇറക്കിവിടാനുള്ള ഉത്തരവ് നേടുകയും സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. വാടക കൃത്യമായി നൽകിയിരുന്ന ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ ഇതുമൂലം ഭവനങ്ങൾ ഒഴിയാൻ നിർബന്ധിതരായിരിക്കുകയാണ്.
” ഞങ്ങൾ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്; രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നു. ഇതിനിടയിൽ വാടകത്തുക കൃത്യമായി നൽകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾ ഭീഷണി നേരിടുകയാണ്” അഭിഭാഷകനും കത്തോലിക്കാ മെത്രാൻ സമിതിയുടെ നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ കോർഡിനേറ്റർ പദവി വഹിക്കുന്ന ആളുമായ ഷാഹിദ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
പണം നൽകിയതിന്റെ രസീതുകൾ ക്രൈസ്തവരുടെ കൈവശമുള്ള സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്‌തവർ നേരിടുന്ന വെല്ലുവിളികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
