ഇംഫാൽ:സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി മണിപ്പൂർ സർക്കാർ. 19 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിലാണ് ഒക്ടോബർ ഒന്ന് മുതൽ അഫ്‌സ്പ നീട്ടിയിരിക്കുന്നത്.
അഫ്‌സ്പയുടെ കീഴിൽ വരുന്ന താഴ്‌വരയിലെ പ്രദേശങ്ങൾ ഒഴികയുള്ള ഈ പ്രദേശങ്ങൾ സംഘർഷ ബാധിത പ്രദേശങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ നില നിൽക്കുന്ന പ്രദേശങ്ങളിൽ സായുധ സേനാംഗങ്ങൾക്ക് പൊതു ക്രമസമാധാനപാലനത്തിന് തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും ആവശ്യമെങ്കിൽ വെടിവയ്ക്കാനുമുള്ള അധികാരം അഫ്‌സ്പ നിയമം നൽകുന്നു.
തലസ്ഥാനമായ ഇംഫാൽ, ലാംഫെൽ, സിറ്റി, സിങ്‌ജമേയ്, സെക്‌മായി, ലംസാംഗ്, പാറ്റ്‌സോയ്, വാംഗോയ്, പൊറോംപട്ട്, ഹീൻഗാങ്, ലാംലായ്, ഇറിൽബംഗ്, ലെയ്‌മഖോംഗ്, തൗബൽ, ബിഷ്ണുപൂർ, നമ്പോൾ, മൊയ്‌രാംഗ്, കാക്‌ചിംഗ്, ജെറിബാം തുടങ്ങിയ 19 സ്റ്റേഷൻ പരിധികൾ ഒഴികെയുള്ളിടത്താണ് പ്രത്യേക അധികാര നിയമം നീട്ടിയത്. ഈ 19 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങൾ ഒഴികെ മണിപ്പൂർ സംസ്ഥാനം മുഴുവനും വിവിധ തീവ്രവാദ/വിപ്ലവ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സിവിൽ അഡ്മിനിസ്ട്രേഷന് സായുധ സേനയുടെ സഹായം ആവശ്യമാണെന്ന് മണിപ്പൂർ സർക്കാർ പ്രസ്താവന ഇറക്കി.
