Ultimate magazine theme for WordPress.

മതപരിവർത്തന നിയമത്തിന്റെ ദുരുപയോഗം: കർണാടക ക്രൈസ്തവ സംഘടനയുടെ പ്രതിഷേധം

ബെംഗളൂരു: കർണാടകയിൽ നിലവിലുള്ള മതപരിവർത്തന വിരുദ്ധ നിയമം ദുരുപയോഗം ചെയ്ത് ക്രൈസ്തവർക്കെതിരെ വ്യാജ FIRകൾ രജിസ്റ്റർ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി കർണാടക ക്രൈസ്തവ സംഘടന ആരോപിച്ചു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും സംഘടന അറിയിച്ചു.
ഭാരതത്തിന്റെ ഭരണഘടനയിലെ ആർട്ടിക്കിൾ 25 പ്രകാരം ഓരോ പൗരനും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും തങ്ങളുടെ മതം സ്വതന്ത്രമായി ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. എന്നാൽ സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള മതപരിവർത്തന നിയമത്തിന്റെ പേരിൽ ക്രൈസ്തവർക്ക് ഈ അവകാശങ്ങൾ പ്രയോഗിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി സംഘടന വ്യക്തമാക്കി.
പ്രാർത്ഥന നടക്കുന്നതിനിടെ ചർച്ചുകളിലേക്കോ വീടുകളിലേക്കോ ചിലർ കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും കൊലഭീഷണി മുഴക്കുന്നതും വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും അടുത്തിടെ വർധിച്ചതായി സംഘടന ആരോപിച്ചു. ബലമായി മതപരിവർത്തനം നടത്തിയെന്നോ പ്രലോഭനം നൽകി മതപരിവർത്തനം നടത്തിയെന്നോ ആരോപണങ്ങൾ ഉയർത്തപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഇല്ലാതെ വെറും മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്നും സംഘടന പറഞ്ഞു.
അടുത്തിടെ ഹാവേരി ജില്ലയിൽ ഏകദേശം 20 പേരെതിരെ വ്യാജ FIR രജിസ്റ്റർ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇവരിൽ 11 സ്ത്രീകളും വയോധികരും ഉൾപ്പെടുന്നു. ചില സ്ത്രീകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. ഇത് മതപരിവർത്തന നിയമത്തിന്റെ തുറന്ന ദുരുപയോഗമാണെന്ന് സംഘടന ചോദിച്ചു.
ചില സാഹചര്യങ്ങളിൽ വീടുകളിൽ നടക്കുന്ന പ്രാർത്ഥന സമയത്ത് കുടുംബാംഗങ്ങൾ തന്നെ ചില സംഘടനകളുടെ പ്രവർത്തകരുമായി ചേർന്ന് വീട്ടിലേക്ക് കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്. ബലമായ മതപരിവർത്തനം നടന്നുവെന്ന ആരോപണം ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന് തെളിവുകൾ നൽകുന്നില്ലെന്നും സംഘടന പറഞ്ഞു.
ഇതിനിടെ സർക്കാർ ഇടപെട്ട് മതപരിവർത്തന നിയമം പിൻവലിക്കുകയും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും കർണാടക ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് ഈ നിയമം പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നതിൽ ക്രൈസ്തവ സമൂഹത്തിൽ നിരാശയുണ്ടെന്നും സംഘടന അറിയിച്ചു.
മതപരിവർത്തന നിയമം പിൻവലിക്കാത്ത പക്ഷം മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി സംസ്ഥാനതലത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കർണാടക ക്രൈസ്തവ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ സ്റ്റാനി പിന്റോ മുന്നറിയിപ്പ് നൽകി.
ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സ്റ്റാനി പിന്റോ, സെക്രട്ടറി ശ്യാം, കെ.സി.എസ് നിയമ ഉപദേഷ്ടാവ് ശലോമി, കൂടാതെ ഹാവേരി ജില്ലയിൽ വ്യാജ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള പാസ്റ്റർ ബസവരാജ് , റവി എന്നിവർ പങ്കെടുത്തു.

വാർത്ത: പാ ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.