യുകെ : യുണൈറ്റഡ് കിംഗ്ഡത്തിലെ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും പ്രതിദിനം ശരാശരി പത്തോളം കുറ്റകൃത്യങ്ങൾ നടക്കുന്നതായി പോലീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാത്രം ഏകദേശം 4,000 കുറ്റകൃത്യങ്ങളാണ് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. മോഷണം, വധശ്രമങ്ങൾ, കെട്ടിടങ്ങൾ നശിപ്പിക്കൽ തുടങ്ങിയവയാണ് ഇതിൽ ഭൂരിഭാഗവും. ‘കൺട്രി സൈഡ് അലയൻസ്’ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി പോലീസ് സേനകൾ നൽകിയ ഡാറ്റയിലാണ് ഈ വിവരങ്ങളുള്ളത്.
എല്ലാ പോലീസ് സേനകളും വിവരാവകാശ അപേക്ഷയോട് പ്രതികരിച്ചിട്ടില്ലാത്തതിനാൽ, യഥാർത്ഥ കുറ്റകൃത്യങ്ങളുടെ എണ്ണം ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. പള്ളികളിലെ വിലപിടിപ്പുള്ള പുരാതന വസ്തുക്കളും ലോഹങ്ങളും മോഷ്ടിക്കുന്ന സംഘങ്ങൾ യുകെയിൽ സജീവമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്. വെറും ആരാധനാലയങ്ങൾ എന്നതിലുപരി സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഈ ഇടങ്ങൾ സംരക്ഷിക്കാൻ കർശന നടപടികൾ വേണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആക്രമണങ്ങൾ തടയാൻ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും പോലീസും സഹകരിച്ച് പ്രവർത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ്.

Comments are closed.