ന്യൂഡൽഹി : സിബിഎസ്ഇ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 20 സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടി. സ്കൂളുകളുടെ അംഗീകാരം റദ്ദാക്കിയ സിബിഎസ്ഇ പേരുകള്‍ അടങ്ങുന്ന പട്ടിക സഹിതം വിജ്ഞാപനം പുറത്തിറക്കി. നടപടിയുടെ ഭാഗമായി മൂന്ന് സ്കൂളുകളുടെ ഗ്രേഡിംഗ് കുറയ്ക്കുകയും ചെയ്തു. CBSEയുടെ വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചാണോ സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകളിൽ സിബിഎസ്ഇ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ അഫിലിയേഷനിലും പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്ന് CBSE സെക്രട്ടറി ഹിമാൻഷു ഗുപ്ത പറയുന്നു.
അംഗീകാരം റദ്ദാക്കിയ സ്കൂളുകളില്‍ അധികവും ഡല്‍ഹിയിലാണ്. അഞ്ചെണ്ണം ഡൽഹിയിലും മറ്റുള്ളവ ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഡെറാഡൂൺ, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലുമാണ്. കൂടാതെ, ഡൽഹി, പഞ്ചാബ്, അസം എന്നിവിടങ്ങളിലെ സ്കൂളുകള്‍ ഗ്രേഡിംഗില്‍ ഇടിവ് നേരിട്ടു. റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ നിന്നും ഈ പട്ടികയില്‍ രണ്ടു സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിവിഎസ് പബ്ലിക് സ്കൂൾ, മലപ്പുറം, മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം, എന്നിവയാണ് അവ.
