ഇസ്ലാമബാദ് : വാട്സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ കോടതി 22കാരനായ വിദ്യാർഥിയെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചതിനാലാണ് വിദ്യാർഥിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയ്ക്ക് പകരം 17 വയസ്സുള്ള മറ്റൊരു വിദ്യാർത്ഥിക്ക് ജീവപര്യന്തം തടവ് വിധിച്ചതായും റിപ്പോർട്ടുണ്ട്.
2022ൽ ലാഹോറിലെ പാകിസ്താൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്ഐഎ) സൈബർ ക്രൈം യൂണിറ്റ് നൽകിയ പരാതിയെ തുടർന്നാണ് വിദ്യാർഥിക്കെതിരെ നടപടിയെടുത്തത്. മൂന്ന് വ്യത്യസ്ത മൊബൈൽ ഫോൺ നമ്പറുകളിൽ നിന്നാണ് വീഡിയോകളും ഫോട്ടോകളും ലഭിച്ചതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. പാകിസ്താനിൽ മതനിന്ദയ്ക്ക് വധശിക്ഷയാണ് ലഭിക്കുക. എന്നാൽ അതിന്റെ പേരിൽ ഇതുവരെ ആരേയും ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല.
