വത്തിക്കാൻ : ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു എന്നും ഇത് ഏകദേശം 49 കോടി ജനങ്ങളെ ബാധിക്കുന്നു എന്നുമുള്ള കത്തോലിക്ക സഭയുടെ ആശങ്ക വത്തിക്കാന്‍ പ്രതിനിധി മോണ്‍. എത്തൊരെ ബാലസ്‌തേരോ ഐക്യരാഷ്ട്രസഭയില്‍ അറിയിച്ചു. ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവേ ആണ് ഇക്കാര്യം വിശദീകരിച്ചത്.
ചില പാശ്ചാത്യ രാജ്യങ്ങളില്‍ സഹിഷ്ണുതയുടെയും ഉള്‍പ്പെടുത്തലിന്റെയും മറവിലാണ് വിവേചനവും മതപരമായ നിയന്ത്രണവും അരങ്ങേറുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിദ്വേഷഭാഷണത്തെ ചെറുക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങള്‍ പലപ്പോഴും ചിന്താസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും മനസാക്ഷിയെയും ചോദ്യം ചെയ്യാനും അങ്ങനെ നിയന്ത്രണങ്ങളിലേക്കു നയിക്കാനും ഇടയാക്കുന്നുണ്ട്. മനുഷ്യവ്യക്തിയുടെ അന്തസ്സ് ആണ് സമാധാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം. അത് മറക്കരുത്. നിര്‍മ്മിത ബുദ്ധി മനുഷ്യത്വവുമായുള്ള മത്സരത്തിനല്ല, സേവനത്തിനാണ് വിനിയോഗിക്കേണ്ടത്. ഇതാണ് നിര്‍മ്മിതബുദ്ധി മേഖലയുടെ മാര്‍ഗനിര്‍ദേശകത്വമായി മാറേണ്ടത് – വത്തിക്കാന്‍ പ്രതിനിധി മോണ്‍. എത്തൊരെ ബാലസ്‌തേരോ വിശദീകരിച്ചു.
