ചണ്ഡീഗഢ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ ഹരിയാന പ്രസിഡന്റും മുന്‍ എം എല്‍ എയുമായ നഫെ സിംഗ് റാത്തി കൊല്ലപ്പെട്ടു. ജജ്ജാര്‍ ജില്ലയില്‍ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം റാത്തിയുടെ വാഹനത്തിന് നേരെ ഹ്യുണ്ടായ് ഐ10 കാറിലെത്തിയ അക്രമികള്‍ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പിൽ റാത്തിക്കും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു പാര്‍ട്ടി നേതാവിനും മറ്റ് രണ്ട് പേര്‍ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അക്രമികൾ റാത്തിയുടെ കാറിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തതിനു ശേഷം അക്രമികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഫേ സിംഗ് റാത്തിക്ക് ഒന്നിലധികം തവണ വെടിയേറ്റതായി ഡോ മനീഷ് ശര്‍മ്മ പറഞ്ഞു. ഐ എന്‍ എല്‍ ഡിയുടെ മീഡിയ സെല്‍ മേധാവി രാകേഷ് സിഹാഗ് ആണ് നഫേ സിംഗ് റാത്തിയുടെ മരണം സ്ഥിരീകരിച്ചത്.
വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് പേരെ തോളിലും നെഞ്ചിലും തുടയിലും വെടിയേറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്ന
ബഹദൂര്‍ഗഡിലെ മുന്‍ എം എല്‍ എയാണ് റാത്തി. അതേസമയം ആക്രമണത്തെ തുടര്‍ന്ന് പൊലീസ് ജാഗ്രതയിലാണ്. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സമീപത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.
സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും എസ്ടിഎഫ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ജജ്ജാര്‍ എസ്പി അര്‍പിത് ജെയിന്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘ഈ കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെപ്പോലും വെറുതെ വിടില്ല. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
