അധ്യപിക വിദ്യാർത്ഥിയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു എന്നാരോപിച്ച് ഉത്തർപ്രദേശിലെ കാൻപൂർ നഗരത്തിലെ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിന് മുന്നിൽ സ്റ്റുഡന്റ്‌സ് യൂണിയൻ അംഗങ്ങൾ, പ്രതിക്ഷേധം നടത്തി. പ്രതിഷേധക്കാർ സ്‌കൂൾ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സൈനിക ഉദ്യോഗസ്ഥർ അവരെ നീയന്ത്രിച്ചു, സ്‌കൂൾ നടത്തുന്ന അലഹബാദ് രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ റെജിനാൾഡ് ഡിസൂസ പറഞ്ഞു.
ആരോപണ വിധേയയായ അധ്യാപികയെ അന്വേഷണത്തിനായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥിയെ ദിവസേന അടുത്തുള്ള പള്ളിയിൽ കൊണ്ടുപോയി എന്നതാണ് ആരോപണം. ‘കഴിഞ്ഞ 75 വർഷമായി സ്‌കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നതാണ് ഞായറാഴ്ചകളിൽ മാത്രമാണ് അടുത്തുള്ള പള്ളി തുറന്നു പ്രവർത്തിക്കുന്നത് അതിനാൽ തന്നെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രിൻസിപ്പൽ ഫാദർ വാൾട്ടർ ഡിസൂസ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളിന്റെ പരിസരത്ത് സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്, ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസിന് സ്വാതന്ത്ര്യമുണ്ട്,” അദ്ദേഹം പറഞ്ഞു.
മതപരിവർത്തനം നടന്നതായി കുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. മതം മാറിയതിന് ശേഷം കുട്ടിയുടെ സ്വഭാവം മാറിയെന്നും ഇപ്പോൾ കൗൺസിലിംഗ് ആവശ്യമാണെന്നും പിതാവ് പറഞ്ഞു. പരാതി പോലീസ് അന്വേഷിക്കുകയാണെന്ന് കാൺപൂർ നഗരത്തിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബ്രജ് നരേൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചതിന് അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു.
