സേവനം പൂര്‍ത്തിയാക്കി, കെജി സൈമണ്‍ ഐപിഎസ് സേനയില്‍ നിന്നും പടിയിറങ്ങുന്നു
ഏതൊരു കുറ്റവാളിയും എത്ര തന്നെ തെളിവില്ലാതാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചാലും ഒരു കടുകുമണിയെങ്കിലും ബാക്കി വെച്ചേക്കുമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പോലീസുകാരന്‍
പത്തനംതിട്ട: 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരളാ പോലീസില്‍ നിന്നും പടിയിറങ്ങുന്ന ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന് ഊഷ്മളമായ യാത്രയയപ്പ് നൽകി സഹപ്രവർത്തകർ. യാത്രയയപ്പ് ചടങ്ങ് രാജു എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് കേരളാപോലീസ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനിക വല്‍ക്കരണത്തിലേക്കു പുരോഗമിക്കുകയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. എല്ലാ മേഖകളിലും ആധുനികവല്‍ക്കരണം കേരളാപോലീസില്‍ പ്രകടമായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി കേസ് അന്വേഷണത്തിലും പുത്തന്‍ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കപ്പെടുകയാണ്. ഏതൊരു കുറ്റവാളിയും എത്ര തന്നെ തെളിവില്ലാതാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചാലും ഒരു കടുകുമണിയെങ്കിലും ബാക്കി വെച്ചേക്കുമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പോലീസുകാരന്‍. തന്റെ ഈയൊരു വിശ്വാസം തന്ത്രപ്രധാനമായ നിരവധി കേസുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും കെ.ജി സൈമണിന് സാധിച്ചു.
പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ജോലിക്ക് കയറിയ കെ.ജി സൈമണ്‍, കേസുകളുടെ അന്വേഷണത്തില്‍ സര്‍വിസിന്റെ തുടക്കം മുതല്‍ ഇതുവരെ കൗതുകവും ത്വരയും നില നിര്‍ത്തി. അതിന്റെ തെളിവാണ് കൂടത്തായി കൂട്ടക്കൊല കേസുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സാധിച്ചത്. സ്വയം ആര്‍ജിച്ചെടുത്ത കഴിവും പോലീസിലെ പുത്തന്‍ സാങ്കേതികത്വവും സമന്വയിപ്പിച്ച് കേസ് അന്വേഷണരംഗത്തു തന്റെതായ പാത വെട്ടിത്തുറന്ന് ഒടുവില്‍ \’കൂടത്തായി സൈമണ്‍ \’ എന്ന വിളിപ്പേര് സാമ്പാദിച്ചു മുഴുവന്‍ സേനാംഗങ്ങള്‍ക്കും മാതൃകയായി മാറിയ ജില്ലാപോലീസ് മേധാവിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും എംഎല്‍എ പറഞ്ഞു.
സത്യസന്ധമായും നേര്‍വഴിക്കും ജോലിചെയ്യുകയും സാമ്പത്തികമോ മറ്റോ ആയ താല്പര്യങ്ങള്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു മുന്നേറുന്നവരെ ജനം അംഗീകരിക്കുമെന്നും അത്തരക്കാര്‍ക്ക് കേരളാപോലീസ് ജോലിചെയ്യാനുള്ള ഏറ്റവും നല്ല ഡിപ്പാര്‍ട്ട്മെന്റാണെന്നും മറുപടിപ്രസംഗത്തില്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു. എല്ലാകാലത്തെയും സര്‍ക്കാറുകള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനും, നല്‍കിയ സഹായങ്ങള്‍ക്കും വലിയ നന്ദിയുണ്ട്. തന്നില്‍ വന്നുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ ഒന്നും തന്നെ താഴെത്തട്ടിലേക്കു കൈമാറാതെ കൈകാര്യം ചെയ്യുകയും ദൈവാധീനം വളരെയധികം തന്നിലേക്ക് എത്തുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും അകമഴിഞ്ഞ് സ്‌നേഹവും സഹകരണവും നല്‍കുകയും ചെയ്തത് തന്റെ ഔദ്യോഗികജീവിതത്തില്‍ വലിയ വിജയങ്ങള്‍ സമ്മാനിച്ചതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
