ചുരാചന്ദ്പൂർ: കലാപം തുടരുന്ന മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ ക്യാമ്പുകളിലേക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിന് ഇംഫാല്‍ രൂപതയുടെ സഹായം തേടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. ക്യാമ്പുകളിലേക്കുളള സഹായത്തിനായാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇംഫാല്‍ രൂപതയ്ക്ക് കത്തെഴുതിയത്. ഇംഫാൽ രൂപതയിലെ ദുരിതാശ്വാസ പുനരധിവാസ സമിതി വികാരി ജനറലും കൺവീനറുമായ ഫാദർ വർഗീസ് വേലിക്കകത്തിനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കത്തയച്ചത്. ഇതിൽ 100 മുതൽ 500 വരെ സ്ട്രിപ്പുകളും 60 മുതൽ 150 വരെ കുപ്പിമരുന്നുകളും ഉള്‍പ്പെടെ 18 ഇനം മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളുമാണ് ആവശ്യപ്പെട്ടത്. ആന്റാസിഡ് ഡൈജെൻ, പാരസെറ്റമോൾ, ന്യൂറോബിയോൺ, സിങ്ക് സൾഫേറ്റ് , അസിത്രോമൈസിൻ തുടങ്ങിയ അടിസ്ഥാന മരുന്നുകളും ഇതില്‍ ഉൾപ്പെടുന്നു.മണിപ്പൂരിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും ദുരിതാശ്വാസ പ്രവർത്തകരുടെയും നിസ്സഹായതയാണ് ഈ കത്തിൽ പ്രതിഫലിക്കുന്നത് എന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട് ചെയ്തു. കലാപം ആരംഭിച്ചതു മുതൽ മണിപ്പൂരിലെ ഇൻറർനെറ്റ് നിരോധനം മൂലം മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും ഓർഡർ ചെയ്യാൻ സാധിക്കുന്നില്ല. നിയന്ത്രണമില്ലാത്ത ഹൈവേകൾ ഡെലിവറികളെ തടസ്സപ്പെടുത്തുന്നുവെന്നും നിരവധി ദുരിതാശ്വാസ പ്രവർത്തകർ പറഞ്ഞു.
