ഗസ്സാ സിറ്റി : നൂറ് ദിവസം പിന്നിട്ടിട്ടും ഗസ്സയിലെ അധിനിവേശ ആക്രമണങ്ങളില്‍ അറുതി വരുത്താതെ ഇസ്രായേൽ സൈന്യം. ഗസ്സയിലെ ഓരോ മനുഷ്യരും വിശപ്പിന്റെ കാഠിന്യം അനുഭവിക്കുന്നവരാണെന്ന യു എന്‍ റിപോര്‍ട്ടിന് പിന്നാലെ ഗസ്സയില്‍ വ്യാപക ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. 24 മണിക്കൂറിനിടെ 163 പേര്‍ കൊല്ലപ്പെട്ടുവെന്നും 350 ഓളം പേര്‍ക്ക് പരുക്കേറ്റതായും ഗസ്സാ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 24,448 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടുവെന്നും 61,504 പേര്‍ക്ക് പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
