1 കോടി 35 ലക്ഷം വില വരുന്ന ബൈബിളിൻ്റെ കൈയെഴുത്ത്പ്രതി വിൽപനയ്ക്ക്
ഷാർജ:അന്താരാഷ്ട്ര പുസ്തകമേളയിൽ 1 കോടി 35 ലക്ഷം രൂപ വില വരുന്ന ബൈബിളിൻ്റെ കൈയെഴുത്ത് പ്രതി വിൽപനയ്ക്ക്. ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലാണ് പത്താം നൂറ്റാണ്ടിൽ സിറിയയിൽ ഉപയോഗിച്ചിരുന്ന അറബി ഭാഷ ബൈബിൾ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. സുവിശേഷങ്ങളുടെ പ്രതികൾ മാത്രം ഉള്ള ഈ ബൈബിൾ സിറിയയിലെ കലമുണിലെ ദയാർക്ക് പട്ടണ നിവാസികളായ ഓർത്തഡോക്സുകാർ ഉപയോഗിച്ചിരുന്നതായിട്ടാണ് ബൈബിൾ പഠനഗവേഷകർ പറയുന്നത്.
പത്താം നൂറ്റാണ്ടിലുള്ള അറബിക് ഭാഷ രീതിയാണ് ബൈബിൾ കൈയെഴുത്തു പ്രതിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്നു മാത്രമല്ല ഇത്തരത്തിലുള്ള ഭാഷ ഉപയോഗിച്ചിട്ടുള്ള കൈയെഴുത്തു പ്രതികളിൽ അവശേഷിക്കുന്ന അഞ്ചെണ്ണത്തിൽ ഒന്നാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ബൈബിളാണ് അറബിക്കിലേക്കു തർജമ ചെയ്ത് എഴുതിയിരിക്കുന്നത്. ഈജിപ്തിലെ മമ്മികളുടെ ആവരണങ്ങളിൽ നിന്ന് എടുത്തിട്ടുള്ളതെന്ന് കരുതുന്ന തുണി കൊണ്ടുള്ള ആവരണമാണ് ഇതിനുള്ളത്. 151 പേജുകൾ ഉള്ള ബൈബിളിൽ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ സുവിശേഷങ്ങളാണ് ഉള്ളത്. ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത പുസ്തക പ്രകാശന കമ്പിനയായ പീറ്റർ ഹരിങ്ട്ടൻ ആണ് ഈ ബൈബിൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
