കന്യാസ്ത്രീകൾക്കെതിരായ അക്രമം: പ്രതികൾ റിമാൻഡിൽ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ മലയാളി ഉൾപ്പടെയുള്ള രണ്ടു കന്യാസ്ത്രീകൾക്കും സന്യാസാർഥിനികൾക്കും നേരെയുണ്ടായ അക്രമത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഏപ്രിൽ ആറ് വരെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. യുവതികളെ മതംമാറ്റാൻ കൊണ്ടുപോകുന്നുവെന്ന് റെയിൽവേ പോലീസിന് തെറ്റായ വിവരം നൽകിയ അജയ് ശങ്കർ, അഞ്ചൽ അർചാരിയ, പുർഗേഷ് അമാരിയ എന്നിവരാണ് റിമാൻഡിലായത്.സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ യുപി പോലീസ് ശ്രമം തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയുമാണ് മൂന്ന് പേരും പിടിയിലായത്. അതേസമയം പ്രതികൾക്കെതിരേ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.മാർച്ച് 19നു ഡൽഹിയിൽ നിന്നു ഒഡീഷയിലേക്കു പോയ ഉത്കൽ എക്സ്പ്രസിൽ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകൾക്കും രണ്ടു സന്യാസാർഥിനികൾക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എബിവിപി-ബജ്റംഗ്ദൾ പ്രവർത്തരായിരുന്നു സംഭവത്തിന് പിന്നിൽ.മതിയായ യാത്രാരേഖകളും തിരിച്ചറിയൽ കാർഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയിൽവെ ഉദ്യോഗസ്ഥരും പോലീസും ഇവരെ ട്രെയിനിൽ നിന്നിറക്കി പോലീസ് സ്റ്റേഷനിൽ രാത്രിവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയർന്നത്. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.