യുഎൻ ആസ്ഥാനത്തിന് സമീപം സ്ഥാപിച്ചിരുന്ന ‘വിവാദ’ പ്രതിമ നീക്കം ചെയ്തു
യുഎൻ ആസ്ഥാനത്തിന് സമീപം സ്ഥാപിച്ചിരുന്ന ”അന്ത്യകാല മൃഗ” പ്രതിമ നീക്കം ചെയ്തു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള കാവൽക്കാരൻ’ (Guardian for international peace and security) എന്ന് വിശേഷിപ്പിച്ച പ്രതിമ യുഎൻ ആസ്ഥാനത്തിന് പുറത്തുള്ള വിസിറ്റേഴ്‌സ് പ്ലാസയിലാണ് സ്ഥാപിച്ചിരുന്നത്.
“കടുവയുടെയും കഴുകന്റെയും സംയോജനമായിരുന്ന” പ്രതിമ മെക്‌സിക്കോയിലെ ഒക്‌സാക്ക സർക്കാരാണ് സംഭാവന ചെയ്തത്. എന്നാൽ ഇത് ബൈബിളിൽ പരാമർശിച്ചിട്ടുള്ള അന്ത്യകാല “മൃഗ”ത്തിന് സമാനമാണോ എന്ന സന്ദേഹത്തിലായിരുന്നു തദ്ദേശീയരായ പല വിശ്വാസികളും. വിശുദ്ധ ബൈബിളിൽ പരാമർശിച്ചിട്ടുള്ള
“അന്ത്യകാല മൃഗ”ത്തോട് സാമ്യമുള്ളതിനാൽ പ്രതിമ സ്ഥാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ നടന്നിരുന്നു.
പ്രസ്തുത പ്രതിമ ഐക്യരാഷ്ട്രസഭയിലെ മെക്സിക്കോയിലെ പെർമനന്റ് മിഷൻ സംഘടിപ്പിച്ച ഒരു താൽക്കാലിക പ്രദർശനമായിരുന്നെന്നും നേരത്തെ തീരുമാനിച്ചിരുന്നതു പോലെ ഡിസംബർ 20 ന് അത് നീക്കം ചെയ്‌തിട്ടുണ്ടെന്നും യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് സിബിഎൻ ന്യൂസിനോട് പറഞ്ഞു.
യുഎൻ പ്ലാസയിൽ സ്ഥാപിക്കുന്നതിന് മുമ്പ്, ‘ദിയാ ഡി ലോസ് മ്യൂർട്ടോസിന്റെ’ അഥവാ മരിച്ചവരുടെ ദിനത്തിന്റെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 22 മുതൽ നവംബർ 2 വരെ റോക്ക്ഫെല്ലർ സെന്ററിലും ഇതേ പ്രതിമ പ്രദർശിപ്പിച്ചിരുന്നു.
“ഇത് എനിക്ക് സമാധാനമായി തോന്നുന്നില്ല,” ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. “ഇത് എനിക്ക് സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നും നൽകുന്നില്ല. ഇതൊരു പേടിസ്വപ്‌നമായി തോന്നുന്നു. ഒരുപക്ഷേ നിങ്ങൾ മറ്റൊരു പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന്” മറ്റൊരു നിരൂപകനും ട്വീറ്റ് ചെയ്തു.
ഈ പ്രതിമ, ബൈബിൾ പ്രവചനങ്ങളുടെ നിവർത്തീകരണമായും കൂടാതെ അന്ത്യകാലത്തിൻ്റെ അശുഭസൂചനയായും അനേകർ കരുതിയിരുന്നു. കലാകാരന്മാരായ ജേക്കബും മരിയ ആഞ്ചലസും ചേർന്നാണ് പ്രതിമ നിർമ്മിച്ചത്.