ഫ്ളോറിഡയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നാശം വിതച്ച് ചുഴലിക്കാറ്റുകൾ
യുഎസിലെ ഫ്ളോറിഡയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നാശം വിതച്ച് ചുഴലിക്കാറ്റുകൾ. 28 വീടുകൾ ശക്തമായ കാറ്റിൽ തകർന്നു നിലംപൊത്തി. മേഖലയിലെ വൈദ്യുതി ഗ്രിഡുകളെ കാറ്റ് ബാധിച്ചതിനാൽ വൈദ്യുതി മുടങ്ങി. ഏഴായിരത്തോളം ഉപയോക്താക്കളുടെ വീടുകളിൽ വൈദ്യുതി ലഭിക്കുന്നില്ലെന്നാണു കണക്ക്.
യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ ശക്തമായ മഴപ്പെയ്ത്തും മഞ്ഞുപെയ്ത്തും സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണു ചുഴലിക്കാറ്റുകൾ ഉടലെടുത്തതെന്ന് യുഎസ് കാലാവസ്ഥാ അധികൃതർ വ്യക്തമാക്കി. ശക്തമായ ശീതതരംഗം ഈയിടങ്ങളിൽ നിലവിലുണ്ട്. ലീ കൗണ്ടി ബോർഡ് ഓഫ് കമ്മിഷണേഴ്സ് കോ-ചെയർമാൻ സെസിൽ പെൻഡർഗ്ലാസ്, മേഖലയിൽ 62 വീടുകൾ ജീവിക്കാനൊക്കാത്ത സാഹചര്യത്തിലാണെന്നു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.