Ultimate magazine theme for WordPress.

ശനിയാഴ്ച \’ലോക്കില്ല\’; കടകള്‍ 9 മണി വരെ

തിരുവനന്തപുരം: ശനിയാഴ്ചത്തെ വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണം നീക്കി സംസ്ഥാന സര്‍ക്കാര്‍. ടിപിആറിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടി കണക്കാക്കിയായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ഉത്സവകാലത്തോട് അനുബന്ധിച്ച് കൂടുതൽ ജാഗ്രത വേണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തിനും മൂന്നാം ഓണത്തിനും ഞായറാഴ്ച ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പുതിയ ലോക്ക് ഡ‍ൗൺ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. വ്യാപാരികള്‍ അടക്കമുള്ളവരുടെ പ്രതിഷേധത്തിനും കെജിഎംഓഎ അടക്കമുള്ള സംഘടനകളുടെ ശുപാര്‍ശയ്ക്കും പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളിൽ ഇളവുകള്‍ നല്‍കുന്നത്. ടിപിആറിനൊപ്പം മറ്റൊരു ശാസ്ത്രീയരീതി കൂടി പരിഗണിക്കണമെന്ന നിര്‍ദേശം അനുസിച്ചാണ് പുതിയ രീതി സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ആയിരം പേരിൽ പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ ഇവിടങ്ങളിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ നടപ്പാക്കും. ഇത്തരം പ്രദേശങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും ആഴ്ചയിൽ ആറു ദിവസവും കടകള്‍ തുറക്കും. രാവിലെ ഏഴു മണി മുതൽ ഒൻപതു മണി വരെ കടകള്‍ തുറക്കാനും അനുമതി നല്‍കി. സംസ്ഥാനത്ത് 56 ശതമാനത്തോളം പേര്‍ക്ക് ഇനിയും രോഗം ബാധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് 19 പരിശോധനകളുടെ അനുപാതം ദേശീയശരാശരിയുടെ ഇരട്ടിയാണ്. സംസ്ഥാനത്ത് 60 വയസിനു മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും ഉടൻ വാക്സിൻ നല്‍കാൻ നടപടി സ്വീകരിക്കുമെന്നും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയി തുടരും. മൂന്നാം തരംഗത്തിനു മുന്നോടിയായി പരമാവധി ആളുകള്‍ക്ക് വാക്സിൻ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.