Ultimate magazine theme for WordPress.

സംസ്ഥാനത്ത് ഇന്ന് ഒൻപതു ജില്ലകളിൽ റെഡ് അലേർട്ട്; പത്തനംതിട്ടയിൽ പ്രളയസാധ്യത

തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് പുറത്തിറക്കിയത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷദ്വീപിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ തീവ്രമഴയ്ക്കും സാധ്യതയുണ്ട്.അതേസമയം, പത്തനംതിട്ട ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ജില്ലയിൽ പ്രളയസാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിമലയാറ്റിലും അച്ചൻകോവിലാര്‍ നദികളിൽ പ്രളയസാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ജല കമ്മീഷൻ ഇവിടെ ഓറഞ്ച് ബുള്ളറ്റിനും പുറപ്പെടുവിച്ചിട്ടുണ്ട്. കല്ലൂപ്പാറ സ്റ്റേഷിൽ ജലനിരപ്പ് അപകടനിലയെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇരുനദികളുടെയും കരകളിൽ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുകയും വേണമെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇടിമിന്നലും കാറ്റും തുടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധിക‍ൃതരും പൊതുജനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും വ്യക്തമാക്കി. ടൗട്ടെ ചുഴലിക്കാറ്റിൻ്റെ സാഹചര്യത്തിൽ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ 40 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ഒറ്റപ്പെട്ട കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്.

Leave A Reply

Your email address will not be published.