നിസാരപ്രശ്നങ്ങളുടെ പേരില്‍ ജീവിതം അവസാനിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ധിക്കുന്നു.
ഒരു മാസത്തിനിടെ അഞ്ച് കുട്ടികളാണ് ഇടുക്കിയില്‍ ജീവനൊടുക്കിയത്.
ഒന്നരവര്‍ഷത്തിനിടെ ഇത്തരത്തില്‍ നിസാര കാര്യങ്ങളുടെ പേരില്‍ ജീവിതം അവസാനിപ്പിച്ച കുട്ടികളുടെ എണ്ണം 25 ആണ്. ഏറ്റവുമൊടുവില്‍ ജീവിതമവസാനിപ്പിച്ചത് കുമളി ചക്കുപള്ളം പളിയക്കുടി സ്വദേശി സുരേഷിന്റെ മകന് 12 കാരനായ ശ്യാമാണ്.
ഏഴാംക്ലാസ് വിദ്യാര്‍ഥിയായ ശ്യാമിനെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പലപ്പോഴും രക്ഷിതാക്കള്‍ക്ക് നിസാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍പോലും കുട്ടികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്.
ജൂണ്‍ 30ന് കട്ടപ്പന കല്യാണത്തണ്ട് സ്വദേശിയായ ഗര്‍ഷോം (14) ജീവനൊടുക്കിയത് വലിയ തുകയ്ക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്ത് ഗെയിം കളിച്ചതിനെച്ചൊല്ലി അച്ഛന് വഴക്കു പറഞ്ഞതിന്റെ പേരിലാണ്. ജൂലൈ നാലിന് മുരിക്കാശേരിയില്‍ പൂമാംകണ്ടം പാറസിറ്റി വെട്ടിമലയില്‍ സന്തോഷിന്റെയും ഷീബയുടെയും പത്താം ക്ലാസുകാരിയായ മകള്‍ സോനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹോദരങ്ങളുമായി ടെലിവിഷന്‍ കാണുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 19നാണ് തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍- ലക്ഷ്മി ദന്പതികളുടെ മൂത്ത മകള്‍ നിവേദിത (11) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. 22ന് കട്ടപ്പന കുന്തളംപാറയില്‍ ആത്മഹത്യ ചെയ്ത പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലു (14) ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്സ് പോലീസിന്റെ സഹകരണത്തോടെ ചിരി എന്ന പേരില്‍ കുട്ടികള്‍ക്കായി മാനസിക ഉല്ലാസ പരിപാടി നടത്തുന്നുണ്ടെങ്കിലും ഇത് ഫലവത്താകുന്നില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കുരുന്നുകളുടെ ആത്മഹത്യ ജില്ലയില്‍ തുടര്‍ക്കഥയായിട്ടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റോ ശിശുക്ഷേമസമിതിയോ ബാലാവകാശക്കമ്മീഷനോ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും വിഷയം ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്കൂളുകളില്‍ കൗണ്‍സിലിംഗ് സംവിധാനവും പേരില്‍ മാത്രമായി ഒതുങ്ങുകയാണ്.
കുടുംബ പ്രശ്നങ്ങള്‍, രക്ഷിതാക്കളുടെ ശകാരം, അപകര്‍ഷതാ ബോധം, പഠനത്തിലെ പിന്നാക്കാവസ്ഥ, മൊബൈല്‍ അഡിക്ഷന് എന്നിവയാണ് കുട്ടികളുടെ മരണത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിഷമങ്ങള്‍ മനസിലാക്കാനും തുറന്നു ചര്‍ച്ച ചെയ്യാനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള മുതിര്‍ന്നവരുടെ അലംഭാവവും കുട്ടികളുടെ പിരിമുറുക്കത്തിന് ആക്കം കൂട്ടുന്നു. വിഷാദരോഗവും കുട്ടികളില്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ക്ലാസുകളെല്ലാം ഓണ്‍ലൈന്‍ മാത്രമായപ്പോള്‍ കുട്ടികളുടെ നിയന്ത്രണത്തിലായി ഫോണും കന്പ്യൂട്ടറും.
ലോക്ഡൗണ്‍ മൂലം പുറത്തുള്ള കളികള്‍ കുറഞ്ഞതോടെ കുട്ടികള്‍ ഫുള്‍ടൈം ഓണ്‍ലൈന്‍- മൊബൈല്‍ ഗെയിമുകളുടെ ലോകത്തായി. പതിയെ മറ്റുള്ളവരുമായുള്ള ഇടപെടല്‍ കുറഞ്ഞതോടെ സാമൂഹ്യ ബന്ധവും നഷ്ടമായി. ഇങ്ങനെ ഗെയിമുകള്‍ക്കായി സമയം നീക്കി വയ്ക്കുന്ന കുട്ടികള്‍ നിസാരകാര്യങ്ങള്‍ക്കുവേണ്ടി ജീവനൊടുക്കുന്ന സ്ഥിതിയാണുള്ളത്.
ചെറുപ്പം മുതല്‍ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വം അഭിമുഖീകരിക്കാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും തയാറാകാത്ത സ്ഥിതിയും മാനസിക ആരോഗ്യത്തെയും വ്യക്തിത്വ വികസനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇവരെ സുഹൃത്തുക്കളായി കണ്ട് അവരുടെ പ്രശ്നങ്ങളും വിഷമതകളും മനസിലാക്കാനും കുറവുകളില്‍ കുറ്റപ്പെടുത്താതെ ചേര്‍ത്തു നിര്‍ത്താനും കഴിഞ്ഞാലെ ആത്മവിശ്വാസത്തില്‍ വളരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.