Ultimate magazine theme for WordPress.

നൊബേൽ സമ്മാന നേതാവ് ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു വിടവാങ്ങി

വർണവിവേചനത്തിന് എതിരെ മുൻനിരയില്‍ നിന്നു പോരാടുകയും സമാധാനത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കയിലെ ആംഗ്ലിക്കന്‍ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (90) വിടവാങ്ങി. ഇന്നു ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കേപ്ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററില്‍ രാവിലെയായിരുന്നു അന്ത്യം. 1984ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ച അദ്ദേഹം വർണവിവേചനത്തിന് എതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. ​ക്രൂരമായ അടിച്ചമർത്തൽ വകവെയ്ക്കാതെ അഹിംസാത്മകമായ പോരാട്ടവുമായാണ് അദ്ദേഹം നിലകൊണ്ടത്.
1931 ഒക്‌ടോബർ 7-ന് ജോഹന്നാസ്ബർഗിന്റെ പടിഞ്ഞാറുള്ള ക്ലെർക്‌സ്‌ഡോർപ്പിൽ ജനിച്ച ഡെസ്മണ്ട് ടുട്ടു, 1958-ൽ റോസെറ്റൻവില്ലിലെ സെന്റ് പീറ്റേഴ്‌സ് തിയോളജിക്കൽ കോളേജിൽ വൈദിക പരിശീലനത്തിനായി പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപകനായി. 1961-ൽ സ്ഥാനാരോഹണം ചെയ്യപ്പെട്ട അദ്ദേഹം ആറുവർഷത്തിനുശേഷം ഫോർട്ട് ഹെയർ സർവ്വകലാശാലയിൽ ചാപ്ലിൻ ആയി. ലെസോത്തോയിലെ ബിഷപ്പായി നിയമിക്കപ്പെട്ടു/ ദക്ഷിണാഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസിന്റെ ചെയർമാനായും 1986-ൽ കേപ്ടൗണിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പായും അദ്ദേഹം മാറി. വര്‍ണ്ണവിവേചനത്തിനെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. 1996ൽ ആർച്ച് ബിഷപ്പ് പദവിയിൽ നിന്നു വിരമിച്ച അദ്ദേഹം തുടര്‍ന്നും മനുഷ്യാവകാശ ലംഘന പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അടുത്തിടെ റോഹിൻഗ്യൻ വിഷയത്തിൽ അടക്കം അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2005ൽ ഇന്ത്യ സന്ദർശിച്ച ടുട്ടു കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന സമ്മാനം അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ആണ് അദ്ദേഹത്തിന് സമ്മാനിച്ചത്. നെൽസൺ മണ്ടേലയ്ക്കു ശേഷം ഗാന്ധി പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.