Ultimate magazine theme for WordPress.

രക്ഷകർത്താക്കൾക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്

രക്ഷാകർത്താക്കൾ ശ്രദ്ധിക്കുക

കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇത്തരം ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നത്. ഇത്തരം ഗെയിം ആപ്പിൽ രക്ഷാകർത്താക്കൾക്കായി നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ചു വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികൾ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണം.
രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും, ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നു.

ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയുന്നു. പലകോണുകളിൽ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതർ ഒരുപക്ഷെ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവർ ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമായിരിക്കും.

യഥാർത്ഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവർത്തിക്കുന്നു.

ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള വഴിയൊരുക്കുന്നു.

കളിയുടെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പുചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയർ കളിക്കാരെ പ്രചോദിപ്പിക്കുന്നു.

തുടർച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കിൽ കളിക്കാർക്കുള്ള ദൗത്യങ്ങളായി (Missions) മറച്ചുവച്ചോ , ഓൺലൈൻ വാങ്ങലുകൾ നടത്താനുള്ള സമ്മർദ്ദം ഇത്തരം ഗെയിമുകളിൽ വളരെ കൂടുതലാണ്.

ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവൽക്കരിക്കുകയും, സ്ത്രീ കഥാപാത്രങ്ങൾ വിവസ്ത്രരായും കാണപ്പെടുന്നു.

അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീൻ വർക്കിനെയും പോലെ ആയതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.

2021 ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യുക. കായികവിനോദങ്ങളിൽ ഏർപ്പെടാനും അതിലൂടെ ശാരീരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുക. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കുകയും ചെയ്യുക. #keralapolice

Leave A Reply

Your email address will not be published.