Ultimate magazine theme for WordPress.

ക്രൈസ്തവ സാന്നിധ്യം തുടച്ചു നീക്കപ്പെടുന്നു, ആശങ്ക പങ്കുവെച്ച് ഇറാഖി കര്‍ദ്ദിനാള്‍ സാകോ

ബുഡാപെസ്റ്റ്: മദ്ധ്യപൂവ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും, ഭയാശങ്കകളെക്കുറിച്ചും പാശ്ചാത്യലോകം ബോധവാന്‍മാരല്ലെന്ന് കല്‍ദായ കത്തോലിക്കാ സഭാതലവനായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലെ പ്ലാസാ ഡെ ലോസ് ഹീറോസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും മതപരവുമായ പ്രത്യയശാസ്ത്രമെന്ന നിലയില്‍ മതതീവ്രവാദവും, ഭീകരതയും മധ്യപൂര്‍വ്വേഷ്യയില്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചു വരികയാണെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍, സാഹചര്യം മുതലെടുത്ത്‌ തീവ്രവാദികള്‍ മധ്യപൂവ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം തുടച്ചുനീക്കുവാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

സമാധാനത്തോടും, സുസ്ഥിരതയോടും, അന്തസ്സോടും കൂടി ജീവിക്കുവാനുള്ള സ്വപ്നമാണ് ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് പങ്കുവെക്കുവാനുള്ളത്. രാഷ്ട്രീയവും മതവും, സഭയും തമ്മിലുള്ള വിഭജനമാണ് ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ വേണ്ട പ്രധാന കാര്യം. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചു. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഹംഗറി സഭയും, സര്‍ക്കാരും നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഈ സഹായം കൊണ്ട് നിനവേ താഴ്വരയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത ഗ്രാമങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപകാരപ്രദമാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രിസ്തീയതയുടെ വേരുകള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹങ്ങളാണ് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍. അവരുടെ സാന്നിധ്യം അവിടെ തുടരേണ്ടത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ കൂടി ആവശ്യമാണ്.

“ആരംഭം മുതല്‍ പേര്‍ഷ്യക്കാരാലും, അറബികളാലും, മംഗോളിയക്കാരാലും, തുര്‍ക്കികളാലും, സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ക്വയ്ദ തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളാലും പീഡിപ്പിക്കപ്പെട്ട കല്‍ദായ സഭയുടെ മഹത്വം അതിന്റെ രക്തസാക്ഷിത്വത്തിലാണെന്നും കര്‍ദ്ദിനാള്‍ സാകോ പ്രസ്താവിച്ചു. മാര്‍ച്ച് മാസത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ സ്വാധീനം തെരുവുകളില്‍ പോലും കാണുവാന്‍ കഴിയും. പാപ്പയുടെ സന്ദര്‍ശനത്തിന് ശേഷം ഇറാഖിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പര ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു

Leave A Reply

Your email address will not be published.