Ultimate magazine theme for WordPress.

ക്രിസ്ത്യൻ മാധ്യമപ്രവർത്തകൻ പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാനിലുള്ള പ്രശ്നകലുഷിത ആദിവാസി മേഖലയ്ക്ക് ചേർന്നുള്ള ദേരാ ഇസ്മായിൽ ഖാൻ ജില്ലയിലെ ഒരു ക്രിസ്ത്യൻ മാധ്യമപ്രവർത്തകനെ വീടിനുള്ളിൽ വെടിവച്ച് കൊന്നു. മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതർ വെടിയുതിർത്തപ്പോൾ ഖൈസ് ജാവേദ് (37) പുറത്തു നിന്നും വീട്ടിൽ പ്രവേശിച്ച് മുൻവശത്ത് തന്നെ ഉണ്ടായിരുന്നു. കൊലയാളികൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. നഗരത്തിലെ പ്രധാന ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കു ജാവെദ് മരണമടഞ്ഞു.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, അക്രമികൾ ജാവേദിനെ പിന്തുടർന്ന് എത്തിയതാണെന്ന് കാന്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ അസ്മത്തുള്ള പറഞ്ഞു. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘവും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ആരുമായും വ്യക്തിപരമായ ശത്രുതയില്ലെന്ന് ജാവേദിൻ്റെ കുടുംബം പറഞ്ഞു.
എഹദ്നാമ എന്ന പ്രാദേശിക ദിനപത്രത്തിൽ ജോലി ചെയ്യുകയായിരുന്നു ജാവേദ്. ഒരു സ്വകാര്യ വാർത്താ ചാനലിൻ്റെ ക്യാമറാമാനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം അടുത്തിടെ സ്വന്തമായി ഒരു വെബ് ചാനൽ ആരംഭിച്ചിരുന്നു. അടുത്ത കാലത്തായി നിരവധി മുസ്ലീം തീവ്രവാദ ഗ്രൂപ്പുകൾ പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ മാധ്യമങ്ങളെ അടിച്ചമർത്തുന്നില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും, മാധ്യമപ്രവർത്തകർക്കെതിരായ ഭീഷണികൾ പാകിസ്ഥാനിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സ്ഥലമായി പാക്കിസ്ഥാൻ കണക്കാക്കപ്പെടുന്നു. കഴിഞ്ഞ രണ്ട് ദശകത്തിനിടെ രാജ്യത്ത് എഴുപത് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഒടുവിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ജാവെദിന്റെ മരണകാരണം വിശ്വാസപരമാണോ ജോലിസംബന്ധമാണോ എന്നത് പോലീസ് അന്വേഷിച്ചു വരികയാണ്.

Leave A Reply

Your email address will not be published.